മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിന്‍റെ സ്ഥാനാര്‍ത്ഥിത്വ വിവാദം തുടരുന്നു; പി.കെ കൃഷ്ണദാസ് ജില്ലയിലെത്തി ചര്‍ച്ച നടത്തി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം വഹിക്കാന്‍ ഒരുങ്ങി ആര്‍.എസ്.എസ്

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത്  രവീശ തന്ത്രി കുണ്ടാറിന്‍റെ സ്ഥാനാര്‍ത്ഥിത്വ വിവാദം തുടരുന്നു; പി.കെ കൃഷ്ണദാസ് ജില്ലയിലെത്തി ചര്‍ച്ച നടത്തി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം വഹിക്കാന്‍ ഒരുങ്ങി ആര്‍.എസ്.എസ്

മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തിനെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം അടങ്ങുന്നില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും തണുപ്പിക്കാന്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ജില്ലയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം തുടരുകയാണ്. രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദല്‍ഹിയില്‍ സ്വാധീനം ചെലുത്തിയ മംഗളൂരുവിലെ ആര്‍.എസ്.എസ് നേതൃത്വമായിരിക്കും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാന്‍ വഹിക്കുകയെന്നും ഇതോടെ ഉറപ്പായി.

ജില്ലയിലെ ബി.ജെ.പി നേതാക്കളും മണ്ഡലം ഭാരവാഹികളും ഉള്‍പ്പെടുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആര്‍.എസ്.എസ് നേതൃത്വം തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ട ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, മണ്ഡലം സെക്രട്ടറി സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാത്തതിനാലാണ് പ്രതിഷേധം കനക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട രവീശ തന്ത്രിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് പ്രവര്‍ത്തകരും നേതാക്കളും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രവീശ തന്ത്രി യു.ഡി.എഫ് സ്ഥാനാര്‍ഥിയെക്കാള്‍ 11,113 വോട്ടിനു പിന്നിലാണ്. വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നത് തോല്‍ക്കാനാണെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം. രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധമാണ് കാസര്‍കോട് ബി.ജെ.പിയില്‍ പരസ്യമായി നടന്നത്.

0Shares