മജ്ജ മാറ്റിവയ്ക്കാന്‍ ഉടന്‍ 50 ലക്ഷം വേണം; സുധീഷിൻ്റെ ജീവന്‍ കാക്കാന്‍ ഉദാരമതികളുടെ സഹായം തേടുന്നു

  • Post category:local news
  • Reading time:2 mins read
You are currently viewing മജ്ജ മാറ്റിവയ്ക്കാന്‍ ഉടന്‍ 50 ലക്ഷം വേണം; സുധീഷിൻ്റെ ജീവന്‍ കാക്കാന്‍ ഉദാരമതികളുടെ സഹായം തേടുന്നു

മുള്ളേരിയ: ചികില്‍സ നടത്തിയിട്ടും ഒന്നിനുപിറകെ ഒന്നായി ദുരിതം മാറാതെ ആദൂരിലെ ഒരുകുടുംബം. ആലന്തടുക്ക എം.കുഞ്ഞിരാമന്‍ നായരുടെ ഇളയമകൻ്റെ കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ശരീരത്തിന് ശേഷി കുറവായിരുന്നു. ഇതിൻ്റെ ചികില്‍സയ്ക്കായി ആശുപത്രി കയറിയിറങ്ങിവരികയാണ് ഈ കുടുംബം. ഇതിനിടയില്‍ മറ്റൊരു മകനായ സുധീഷിന് രക്താര്‍ബുദം ബാധിച്ച് ഗുരുതര നിലയില്‍ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ 50 ലക്ഷത്തോളം ചിലവ് വേണം. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് വരെയുള്ള ചികിത്സയ്ക്ക് തന്നെ 15 ലക്ഷം രൂപ ചിലവായി. കര്‍ഷകനായ കുഞ്ഞിരാമന്‍ നായര്‍ക്ക് ഇനിയുള്ള ചികിത്സയ്ക്ക് ഒരു വഴിയുമില്ലാതെ വന്നപ്പോഴാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. കാറഡുക്ക പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.ജനനി, ബ്ലോക്ക് പഞ്ചായത്തംഗം കെ.വാരിജാക്ഷന്‍, നാസര്‍ ആദൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചുകഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ പഴസിരാജ എന്‍.എസ്.എസ് കോളേജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാനാണ് 36 വയസുള്ള സുധീഷ് കുമാര്‍. ജിഷയാണ ഭാര്യ. നാല് വയസുള്ള മകളുമുണ്ട്. ജോലിസംബന്ധമായ ആവശ്യത്തിനായി മാര്‍ച്ച് 22ന് കോഴിക്കോട് പോയപ്പോഴാണ് തലകറങ്ങി വീണത്. കോഴിക്കോടുള്ള സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം മനസിലാക്കാന്‍ പറ്റാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നിന്നുള്ള പരിശോധനയിലാണ് രക്താര്‍ബുദം എന്ന് തിരിച്ചറിഞ്ഞത്. നിലവഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. രണ്ടാഴ്ചയോളം ചികിത്സയ്ക്കായി 12 ലക്ഷം രൂപ ചിലവായി. അസുഖം മൂര്‍ധന്യാവസ്ഥയിലായതിനാല്‍ മജ്ജ മാറ്റിവയ്ക്കാനായി എറണാകുളം അമൃത ഹോസ്പിറ്റലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ആധൂനിക സംവിധാനമുള്ള ആബുലന്‍സില്‍ ആറ് മണിക്കൂറിനുള്ളില്‍ മംഗളൂരുവില്‍ നിന്ന് എറണാകുളം എത്തിച്ചു. രണ്ടാഴ്ചയോളമായി ഏറണാകുളത്ത് ചികിത്സ തുടരുകയാണ്. ദിവസവും 38,000 രൂപയോളം മരുന്നും മറ്റുമായി ചിലവുണ്ട്. മുള്ളേരിയ വ്യാപാരി വ്യവസായി ഹാളില്‍ നടന്ന സൂധീഷ്‌കുമാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരണ യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്ന, ജില്ല പഞ്ചായത്തംഗം എ.പി.ഉഷ, കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, ഉഷ, രേണുകദേവി, വിജയകുമാര്‍, ശിവകൃഷ്ണഭട്ട്, സിജി മാത്യു, ശങ്കരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചികിത്സ സഹായ കമ്മിറ്റി കേരള ഗ്രാമീണ ബാങ്ക് മുള്ളേരിയ ശാഖയില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എക്കൗണ്ട് നമ്പര്‍: 40596101055830 ഐ.എഫ്.എസ്.സി കോഡ്: കെ.എല്‍.ജി.ബി 0040596. ഫോണ്‍: 9447449951, 9895127691.

0Shares