
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തതിന് ശമനമായില്ല. തീ നിയന്ത്രണവിധേയമായെങ്കിലും മാലിന്യത്തിൽനിന്നും ഉയരുന്ന പുക നിയന്ത്രിക്കാനായില്ല. ജില്ലാഭരണകൂടം മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ മാലിന്യം ഇളക്കിമറിച്ച് വെള്ളമൊഴിക്കുകയാണ്. ഞായറാഴ്ച്ച വൈകിട്ടോടെ പുക പൂർണമായും മാറുമെന്നാണ് കരുതുന്നത്.
അതേസമയം രണ്ടുദിവസമായി തുടരുന്ന പുക കാരണം ചിലർക്ക് ആരോഗ്യപ്രശ്നം തുടങ്ങിയിട്ടുണ്ട്. കുറേപേർ വിവിധ ആശുപത്രയിലായി ചികിത്സതേടിയിട്ടുണ്ട്. എറണാകുളത്തെ എല്ലാ ആശുപത്രികളിലേക്കും ജില്ലാകളക്ടർ അടിയന്തിര സാഹചര്യം നേരിടാൻ നിർദേശം നൽകിയതായാണ് വിവരം. തീപിടുത്തത്തിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് കോര്‍പ്പറേഷൻ സംസ്ഥാന സർക്കാരിൻ്റെ സഹായം തേടി. മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് കോര്‍പ്പറേഷന്‍റെ ആവശ്യം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സുരക്ഷ ശക്തമാക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടുത്തം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ സഹായം കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷനെ കൂടാതെ സമീപത്തുള്ള നഗരസഭകളും, പഞ്ചായത്തുകളും ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കണക്കുകളില്ലാത്ത മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്‍റില്‍ മാസങ്ങളായി നിക്ഷേപിച്ചത്. തീപ്പിടുത്തതിന് പൂര്‍ണ്ണ പരിഹാരമാകാതെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം വരും ദിവസങ്ങളില്‍ ബ്രഹ്മപുരത്തേക്ക് എത്തിക്കേണ്ടതില്ലന്നാണ് കോര്‍പ്പറേഷൻ്റെ നിലപാട്.
