
കോട്ടയം: ബി. ജെ. പിയുടെ സ്വീകരണമേറ്റുവാങ്ങി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ജന്മനാട്ടിലേക്ക് പോകുംവഴി കൂരാലിയില്‍ ബി. ജെ. പി പ്രവര്‍ത്തകരുടെ സ്വീകരണത്തിന് ഇറങ്ങിയപ്പോൾ പഴയ സി. പി. എം സഹപ്രവര്‍ത്തകനെ വഴിയില്‍ കണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് ഓടി കയറി. കൂടെയുണ്ടായിരുന്ന കുമ്മനം രാജശേഖരനെയും മറ്റും ഞെട്ടിച്ചാണ് കണ്ണന്താനം അപ്രതീക്ഷിത സന്ദര്‍ശനം സിപിഎം ഓഫീസില്‍ നടത്തിയത്.

കാഞ്ഞിരപ്പള്ളി എം. എല്‍. എ.ആയിരുന്നപ്പോള്‍ എലിക്കുളത്ത് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സി. പി. എം ലോക്കല്‍ സെക്രട്ടറി എസ്. ഷാജി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നില്‍ക്കുന്നത് കണ്ടാണ് കണ്ണന്താനം അവിടേക്കെത്തിയത്. ഷാജിയെ കെട്ടിപ്പിടിച്ച് കണ്ണന്താനം പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി എല്ലാവരെയും കണ്ടു സന്തോഷംപങ്കുവച്ചാണു മടങ്ങിയത്.
മന്ത്രിയായശേഷം താന്‍ ആദ്യമായി കേരളത്തില്‍ വന്നപ്പോള്‍ ഇത്തരത്തില്‍ ഒരു സ്വീകരണമൊരുക്കിയതില്‍ അതീവമായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 9.15-നാണ് കണ്ണന്താനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബി. ജെ. പി. നേതാക്കളായ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, എ. എന്‍. രാധാകൃഷ്ണന്‍, പി. എം. വേലായുധന്‍, പി. എസ്. ശ്രീധരന്‍പിള്ള എന്നിവർ സ്വീകരണത്തിന് ഉണ്ടായിരുന്നു.
