
ബംഗളുരു: കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഭാരപേക്ഷ എം.എൽ.എ മാർക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എച്ച്.ഡി കുമാരസ്വാമി. കര്‍ണാടക നിയമസഭ സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ നടപടി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കുമാരസ്വാമി പുറപ്പെടുവിച്ചു.

ഇതോടെ ബി.ജെ.പി വെട്ടിലായ അവസ്ഥയിലാണ്. കൂറുമാറാന്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്ത് യെദ്യൂരപ്പ ജെ.ഡി.എസ് എം.എല്‍.എയുടെ മകനുമായി സംസാരിക്കുന്ന ഓഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് യെദ്യൂരപ്പ സമ്മതിച്ചു. ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍വെച്ചാണ് ശരണഗൗഡയുമായി സംസാരിച്ചതെന്നും സംഭാഷണം ‘റെക്കോഡ്’ ചെയ്തിരുന്നെന്നും യെദ്യൂരപ്പ ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ശബ്ദരേഖയിലെ ശബ്ദം തൻ്റെതുതന്നെയെന്ന് യെദ്യൂരപ്പ സമ്മതിച്ചതോടെ ബി.ജെ.പി വെട്ടിലായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രംഗത്തുവന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
