മുംബൈ: ഗണേഷ് എന്ന മധ്യവയസ്കനെ കൊലപ്പെടുത്തി ക്ലോസറ്റിൽ തള്ളിയ കേസിൽ ഉറ്റ സുഹൃത്ത് പിടിയിലായി. മീര റോഡിലെ പ്രിന്റിംഗ് ഉടമയായ ഗണേഷ് എന്ന മധ്യവയസ്കൻ്റെ തിരോധാന കേസ് അന്വേഷണത്തിനൊടുവിലാണ് സുഹൃത്തായ പ്രതി കൊലപാതകം നടത്തിയതാണെന്ന് തെളിഞ്ഞത്. കൊലചെയ്യപ്പെട്ട ഗണേഷിൻ്റെ സുഹൃത്തായ പിന്റു കിസാന്‍ ശര്‍മ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം പോലീസ് വിശതീകരിക്കുന്നത് ഇങ്ങനെ: അമ്പത്തിയെട്ടുകാരനായ ഗണേഷ് സുഹൃത്ത് നാല്പത്തിരണ്ടുകാരനായ പിന്റു കിസാനിൽ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം പലതവണയായി തിരിച്ചു ചോദിച്ചിട്ടും 40,000രൂപ മാത്രമാണ് ഗണേഷിന് നല്കാൻ സാധിച്ചത്. ഇതിനുശേഷം ഇവർ പലതവണ സംസാരിക്കുകയും ഗണേഷ് സമയം നീട്ടികൊണ്ട് പോവുകയും ചെയ്തു. ഇതിൽ മനംനൊന്ത പിന്റു ഗണേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും പരസ്പരം സംസാരിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ സംസാരം പിന്റുവിൻ്റെ കുടുംബ കാര്യത്തിലേക്കുകൂടി എത്തി. പിന്നീട് ഇവർ തമ്മിൽ കയർക്കുകയും അടിപിടി കൂടുകയും ചെയ്തു. ഇതിനിടെ ഉണ്ടായ വീഴ്ചയിലാണ് ഗണേഷ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ തലക്കേറ്റ ആന്തരികക്ഷതമാകാം മരണകാരണം എന്നാണ് പോലീസ് പറയുന്നത്. ഗണേഷ് മരിച്ചതോടെ വെപ്രാളത്തിലായ സുഹൃത്ത് മൃതശരീരം മറവ് ചെയ്യാനുള്ള ആലോചനയിലായി. സംഭവം നടന്നത് ഫ്ലാറ്റിലായതിനാൽ മൃതശരീരം ആരും കാണാതെ കൊണ്ടുപോകാൻ പറ്റിയില്ല. അതിന് ശേഷമാണ് കഷ്ണങ്ങളാക്കി ഫ്ലാറ്റിലെ ക്ലോസറ്റിലൂടെ ഒഴുക്കിയത്. ഈ സംഭവം പോലീസിനെ അറിയിക്കാതെ രക്ഷപ്പെടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ ഫ്ളാറ്റിലെ ഓട നന്നാകാൻ വന്ന തൊഴിലാളികൾ ശരീരാവശിഷ്ടം കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകകാര്യം പുറംലോകം അറിയുന്നതും ഇയാൾ പിടിയിലാകുന്നതും.