
പുരി: കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്. ഒഡിഷയില്‍ മരിച്ചവരുടെ എണ്ണം 7 ആയി. വലിയ മുൻകരുത്തലാണ് ഒഡിഷയിലെ സമീപ സംസ്ഥാനങ്ങളിലും സ്വീകരിച്ചിരിക്കുന്നത്. രാവിലെ ഏട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഢീഷയിലെ പുരിയില്‍ തീരം തൊട്ടത്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ഫോനി കനത്ത നാശനഷ്ട൦ വരുത്തിയാണ് കടന്നുപോകുന്നത്.
11 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിട്ടുള്ളത്. അതിനാല്‍ ആളപായം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുരി നഗരത്തില്‍ വന്‍ നാശമാണ് ഫോനി ചുഴലിക്കാറ്റില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനം ഇത്രയധികം മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടും 7 ജീവനുകള്‍ നഷ്ടപ്പെട്ടു. വലിയ നാശനഷ്ടവുമുണ്ടായി. 1086 കോടിയുടെ കേന്ദ്ര സഹായം ദുരിതാശ്വാസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനല്‍ക്കാലത്ത് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുക അപൂര്‍വമാണ്. എന്നാല്‍ തീരെ അപ്രതീക്ഷിതമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാഴ്ച മുമ്പ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതും, ചുഴലിക്കാറ്റായി ശ്രീലങ്കന്‍ തീരത്തിന് അടുത്തുകൂടി, തമിഴ്‍നാട്, ആന്ധ്ര തീരം വഴി ഒഡിഷയിലേക്ക് എത്തിയതും.
“ഫോനി” എന്ന വാക്കിന് ‘പാമ്പിൻ്റെ കഴുത്ത്’ എന്നാണ് അര്‍ത്ഥം. ബംഗ്ലാദേശ് സര്‍ക്കാരാണ് ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്. ഇപ്പോള്‍ ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്ന ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. ഫോനി ചുഴലിക്കാറ്റ് നാളെ രാവിലയോടെ ബംഗാള്‍ തീരത്തെത്തും എന്നാണ് റിപ്പോർട്ട്.
