
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു.മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഒരു എം.എൽ.എ രംഗത്ത് വന്നു. അസാമിൽ പോലീസ് വെടിവയ്പിൽ മൂന്ന് പേർ മരിച്ചിരുന്നു. ഇവിടെ നിന്നുള്ള വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തടസ്സപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെയാണിത്. ഇതിനിടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനുള്ള ഇന്നർ ലൈൻ പെർമിറ്റ് ഉടൻതന്നെ സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് മേഘാലയയിലെ നോർത്ത് ഈസ്റ്റ് ഇൻഡിജനസ് പീപ്പിൾസ് ഫോറം ആവശ്യപ്പെട്ടു .

അസമിലെ ഗുവാഹത്തി, ടിൻസുകിയ, ജോർഹട്ട്, ദിബ്രുഗഡ് എന്നിവിടങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമേ ജോർഹട്ടിലും നിശാനിയമം ഏർപ്പെടുത്തി. നിശാനിയമം ലംഘിച്ച് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഗുവാഹത്തിയിലും മറ്റു നഗരങ്ങളിലും നിരത്തിലിറങ്ങിയത്. റോഡുകൾ തടസ്സപ്പെടുത്തിയും ടയറുകൾ കത്തിച്ചും പ്രക്ഷോഭകർ രംഗത്തുണ്ട്.
ഗുവാഹത്തി നഗരത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും സൈനികരും പോലീസുകാരുമുണ്ട്. അസമിൽ വിദ്യാലയങ്ങൾ മുഴുവൻ അടച്ചു. ത്രിപുരയിലേക്കും കൂടുതൽ അർദ്ധസൈനികരെ അയച്ചു. അസം ഗണപരിഷത്തിന്റെ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി.
