കോഴിക്കോട്: ഇസ്ലാം മത പ്രഭാഷകന്‍ സിംസാറുള്‍ ഹഖ് ഹുദവിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പോലീസില്‍ പരാതി നല്‍കി. മുസ്ലീം സ്ത്രീകള്‍ അമുസ്ലീം ഗൈനക്കോളജിസ്റ്റിനെ കാണരുതെന്ന് പറഞ്ഞ സിംസാറുള്‍ ഹഖ് ഹുദവിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശ്രീജിത്ത് പെരുമനയുടെ പരാതി സംസ്ഥാന പോലീസ് മേധാവി സ്പെഷ്യല്‍ മോണിറ്ററിംങ് സെല്ലിന് കൈമാറിയിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസംഗത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഹുദവിക്കെതിരെ നിയമ നടപടിക്കും സാധ്യതയുണ്ട്.

മുസ്ലീം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലീമായ വനിത ഗൈനക്കോളജിസ്റ്റിനെ സമീപിക്കണമെന്നാണ് പ്രഭാഷകന്‍ പറയുന്നത്. ഇനി ആ നാട്ടില്‍ മുസ്ലീം വനിതാ ഡോക്ടര്‍ ഇല്ലെങ്കില്‍ അമുസ്ലീം വനിതാ ഡോക്ടറെ കാണാം. അതും കിട്ടിയില്ലെങ്കില്‍ മുസ്ലീം പുരുഷ ഡോക്ടര്‍, എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രമേ ഒരു അമുസ്ലീം പുരുഷ ഡോക്ടറെ സമീപിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറയുന്നു. പുരുഷ ഡോക്ടര്‍മാരുടെയടുത്താണ് പ്രസവമെങ്കില്‍ ഭര്‍ത്താവ് ഭാര്യയുടെ കൂടെ നില്‍ക്കണം. പ്രസവസമയത്ത് മുസ്ലീം സ്ത്രീയുടെ ശരീരഭാഗം പുരുഷ നഴ്സുമാരും ഡോക്ടര്‍മാരും കാണും. അതിനാലാണ് പ്രസവസമയത്ത് ഭര്‍ത്താവ് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം. മുസ്ലീം മതത്തെ സംരക്ഷിക്കാന്‍ ധാരാളം മുസ്ലീം വനിതാ ഡോക്ടര്‍മാരെ ഉണ്ടാക്കാനും പണ്ഡിതന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഒരു ഗര്‍ഭിണി മുസ്ലീം ഡോക്ടറെ കണ്ടെത്താനായി ഏറെ ദൂരം യാത്രചെയ്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നു. സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം മുന്‍പും സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു. മുസ്ലീം സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണെന്നായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നത്. മുസ്ലീംങ്ങള്‍ കണ്ണും വൃക്കയും സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലെന്നും, എന്നാല്‍ ഇതെല്ലാം മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് കുറ്റമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.