
കാഠ്മണ്ഡു/ ദില്ലി: നേപ്പാളില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 29 പേരെ കാണാതായിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് നിരവധി മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേപ്പാളിന് പുറമെ ബിഹാര്‍, അസം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രളയം നാശം വിധിച്ചിട്ടുണ്ട്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മേഖലകളിലും വെള്ളപ്പൊക്കം ഉണ്ടായി. ദശലക്ഷക്കണക്കിന് ആളുകളാണ് മേഖലയിലാകെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് നേപ്പാള്‍ നിവാസികളെയാണ് എന്നും മാധ്യമ റിപ്പോർട്ട് പറയുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടന്ന ആയിരങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.
