
കൊല്ലം: മുൻ വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. തെളിവുകളുടെ അഭാവത്തില്‍ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു.

തഴുത്തല കണ്ണനല്ലൂര്‍ വാലിമുക്ക് പുതിയവീട്ടില്‍ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂര്‍ നെടുങ്ങോലം പോസ്റ്റോഫീസിന് സമീപം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എല്‍.പി.എസിന് സമീപം പാനാത്തുചിറയില്‍ വീട്ടില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവില്‍വട്ടം വെറ്റിലത്താഴത്ത് റാം നിവാസില്‍ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന് കോണത്തു വടക്കതില്‍ വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രനഗര്‍ 150, വിനീത മന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് (30) എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.
കേസിലെ ഒന്നാം പ്രതിയും ഇരവിപുരം സ്വദേശിയുമായ മനോജ് എന്ന പാമ്പ് മനോജിൻ്റെ ഭാര്യയെ കൂടെ താമസപ്പിച്ചതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെപ്രതിയായ മനോജിൻ്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.
