
പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്ക്കാലികമായി റദ്ദാക്കി. പൗരത്വനിയമ ഭേഗദതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നാണ് നടപടി. മാല്‍ഡ, മൂര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പുര്‍, ഹൗറ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്.
കൂടാതെ ഉത്തര 24 പര്‍ഗനാസ് ജില്ലയിലെ ബാസിര്‍ഹത്, ബരാസത് സബ് ഡിവിഷനുകളിലും ദക്ഷിണ 24 പര്‍ഗനാസിലെ ബരുയിപുര്‍ കാനിങ് സബ് ഡിവിഷനുകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ പ്രദേശങ്ങളില്‍ പലയിടത്തും അതിക്രമങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും പുറത്തുനിന്നുള്ള സാമുദായിക ശക്തികളാണ് അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും പോലീസ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ഇന്റർനെറ്റ് തടസ്സപ്പെടുത്തുന്നതെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി മുര്‍ഷിദാബാദ് ലാല്‍ഗോള റെയില്‍വേസ്‌റ്റേഷനില്‍ അഞ്ചോളം ട്രെയിനുകളും ഹൗറയില്‍ അഞ്ചോളം ബസുകളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു.
