കാസർകോട് : പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുതിയ കോട്ട സ്വദേശിയാണ്, ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ലായിരുന്നു നിലവിൽ താമസം. കാസർകോട് ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ബഹള മുണ്ടാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ലാണ് കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. അപ്പോൾ അവിടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ നാലു പേരെ പോലീസ് പിടികൂടി. അതിനിടെ കുഴഞ്ഞുവീണ സന്ദീപിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. സന്ദീപിനൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത പോലീസ് സന്ദീപിനെ മർദിച്ചു എന്നാണ് സഹോദരൻ ദീപക് പറയുന്നത്. യുവാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സഹോദരന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചാലുടന്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്നും പോലീസ് വ്യക്തമാക്കി.