
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന് ആരോപണം. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. പോലീസിന്‍റെ നിര്‍ദ്ദേശപ്രകാരം പതാക സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്.
കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും കോളജിലെത്തി അന്വേഷണം നടത്തി. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കെ.എസ്.യു – എംഎസ്‌എഫ് പ്രകടനത്തില്‍ വീശിയ പതാകയാണ് വിവാദമായത്.

തെരഞ്ഞെടുപ്പ് ജാഥയില്‍ ഉയര്‍ത്തിയ എം.എസ്..എഫിന്‍റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്‍റെ കാരണമെന്നാണ് കോളജ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എ.കെ തറുവായി ഹാജി പറഞ്ഞത്. സംഭവത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്നും മനേജ്‌മെന്റിനെ പ്രതി ചേര്‍ക്കണമെന്നും സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ ജാഥ നടത്തിയത്.
ഇന്നലെ കോളജിന് ഒഴിവായിരുന്നതിനാല്‍ തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ സ്റ്റാഫ് മാനേജിംഗ് കമ്മിറ്റി എന്നിവര്‍ ഒന്നിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു, എം.എസ്.എഫ് പ്രകടനത്തിനിടെ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി എന്നാരോപിച്ച് പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
