പെരിയ നവോദയ വിദ്യാലയത്തിൽ പടർന്നുപിടിച്ച H1N1 നിയന്ത്രണ വിധേയം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ നവോദയ വിദ്യാലയത്തിൽ പടർന്നുപിടിച്ച H1N1 നിയന്ത്രണ വിധേയം: മന്ത്രി ഇ. ചന്ദ്രശേഖരന്‍


കാസർകോട്: പെരിയ നവോദയ വിദ്യാലയത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നു തോന്നിയാല്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72 കുട്ടികള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 34 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെടും. മൂന്നു ഡോക്ടര്‍മാര്‍, ഒരു ഫിസീഷ്യനും ആറു പാരാമെഡിക്കല്‍ ടീം അംഗങ്ങളും സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഒരാഴ്ചക്കാലം ജാഗ്രത പാലിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കെല്ലാം മരുന്നു നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍തന്നെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപയോഗത്തിനു ശേഷം ആരോഗ്യ വകുപ്പു തന്നെ അവ ശേഖരിച്ച് നശിപ്പിക്കും. അതുപോലെ തന്നെ പ്രത്യേകം തയ്യാറാക്കിയ അണുനാശിനി ലായനി ഉപയോഗിച്ച് ക്ലിന്‍ ചെയ്യൂന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു ലേഡി ഡോക്ടറുടെ സേവനവും ലഭ്യമാക്കിട്ടുണ്ട്. വിദ്യാലയത്തില്‍ എത്തിയ രക്ഷകര്‍ത്തകള്‍ക്ക് ആവശ്യമായ ബോധവത്കരണവും നല്‍കി വരുന്നുണ്ട്. കൂടാതെ രക്ഷിതാക്കള്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്തത്തില്‍ ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനമാരംഭിച്ചിട്ടിണ്ട്. ഫോണ്‍ നമ്പര്‍ 0467- 2234057 യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.പി ദിനേശ് കുമാര്‍, ഡി എസ്. എം ഒ ഡോ. റിജിത്ത് കൃഷ്ണന്‍, ഡോ. അമര്‍ സെറ്റില്‍ എന്നിവര്‍ പങ്കെടുത്തു.

0Shares