
വിവാദമായ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസിന്‍റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സി.ബി.ഐക്ക് വിട്ടത്. ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസിൽ രാഷ്ട്രീയ ചായ്‍വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.
പോലീസ് അന്വേഷണത്തിൽ രാഷ്ട്രീയ ചായ്വുണ്ടായെന്നടക്കം കോടതി സംശയിക്കുന്നു. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു.

കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇത്രയും പ്രധാനമായ കേസിൽ ഫോറൻസിക് സർജന്‍റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കോടതി വിമർശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി.
അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാൾ പ്രതികളെയാണ് പോലീസ് അന്വേഷണത്തിൽ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്, പ്രതികൾ സി.പി.എം പ്രവർത്തകരും കൊല്ലപ്പെട്ടവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്ഐആറിൽ വ്യക്തമായുണ്ടെന്ന് കോടതി പറയുന്നു.
സി.പി.എം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ എന്നും ഓർമ്മിപ്പിച്ചു.
