
കടുങ്ങല്ലൂർ : പെരിയാർ നദിയുടെ മലിനീകരണത്തിന് കാരണമായ രണ്ട് എല്ലുപൊടി കമ്പനികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന നാഷണൽ, നെൽക്കതിർ എന്നീ കമ്പനികൾക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

എടയാർ വ്യവസായ മേഖലയിൽ പെരിയാറിന്റെ തീരത്ത് നിരവധി എല്ലുപൊടി കമ്പനികള്‍ ഉണ്ട്. ഇവയില്‍ പലതിന്റെയും വളപ്പിൽ പച്ച തുകൽ ഉൾപ്പടെയുള്ള മൃഗാവശിഷ്ടങ്ങൾ കൂട്ടിയിടുകയും അവയിൽ നിന്ന് ചോരയും മാംസവും ഉൾപ്പെടെ ഉള്ള അറവ് മാലിന്യങ്ങൾ നേരിട്ട് ഒഴുകിയെത്തി പെരിയാർ മലിനീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിരന്തരം മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയത്തെ തുടർന്നാണ് നടപടി.
