
കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മകളുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. എറണാകുളം സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നത്. രണ്ടുദിവസം മുമ്പ് തന്നെ ഇയാളെ പോലിസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് കസ്റ്റഡിയിലെടുത്തത്. ഉത്തര മേഖല ഐജി മഹിപാല്‍ യാദവിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം പൊലീസ് കസ്റ്റഡിയിലെടുത്തു എറണാകുളത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണ്. അന്യ മതത്തില്‍പ്പെട്ട ഇയാള്‍ ഭാര്യ വീട്ടുകാരുമായി പ്രശ്‌നത്തിലായിരുന്നു.
ഇടയ്ക്ക് ഇവരുമായി വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് മകളും ഭര്‍ത്താവും പുലിയന്നൂരിലെ വീടുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ആഴ്ച സ്വത്ത് പരമായ വിഷയത്തില്‍ ഭാര്യയുടെ വീട്ടുകാരുമായി തര്‍ക്കം നടന്നിരുന്നു. എന്നാല്‍ വീട്ടുകാര്‍ ആവശ്യം അംഗീകരിച്ചിരുന്നില്ല. കൊല്ലപ്പെട്ട ദിവസം ഇയാള്‍ സ്ഥലത്ത് എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു. ടീച്ചറുടെ മരണ വിവരം ബന്ധുക്കള്‍ അറിയിച്ചിട്ടും ഇരുവരും പുലിയന്നൂരിലേക്ക് എത്താന്‍ വൈകിയിരുന്നു. നാട്ടുകാരില്‍ ചിലര്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സംശയത്തിന്റെ നിഴലില്‍ എത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കൊല സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പോലിസിന് നല്‍കിയതായണ് വിവരം. അന്യ ഭാഷ സംസാരിക്കുന്ന മൂന്നംഗ മുഖം മൂടി സംഘം വീട്ടില്‍ കയറി മോഷണം നടത്തുന്നതിനിടയില്‍ ജാനകിയെ കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ വീടിനകത്ത് കടന്നതിന് ശേഷമാണ് ഇ്ക്കാര്യം ഇവര്‍ അറിയുന്നത്. മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാള്‍ ആയുധമുപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച കൃഷ്ണന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. വീട്ടില്‍നിന്ന് 50,000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. എറണാകുളം സ്വദേശിയെ ഇപ്പോഴും പോലിസ് ചോദ്യം ചെയ്തുവരികയാണ്.
