
ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്
കാസർകോട്: പി.ടി.എ യോഗത്തിൽ രക്ഷിതാവ് പങ്കെടുക്കാത്തതിന്‍റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി. കാസർകോട് GHSS ചന്ദ്രഗിരിയിലാണ് സംഭവം. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ സംഭവത്തെ കുറിച്ച് അധ്യാപകനോട് ചോദിച്ചപ്പോൾ മോശമായി പെരുമാറുകനുണ്ടായത്. സ്കൂളിലെ പി.ടി.എ ഭാരവാഹിയുടെ പുതിയ തീരുമാനമാകാം അധ്യാപകനെ ഇതിന് പ്രേരിപ്പിച്ചതെന്ന് പരാതിക്കാരനായ കളനാട് സ്വദേശി ഹൈദർ അലി പറഞ്ഞു.
ഹൈദർ അലിയുടെ മകളായ പത്താം ക്ലാസുകാരിക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. രക്ഷിതാവ് വരാത്തതിന്‍റെ പേരിൽ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് തന്നെ മർദിച്ചതിൽ മനോവേഷമമുണ്ടായതായി വിദ്യാർത്ഥിനി ചാനൽ ആർ.ബി യോട് പറഞ്ഞു. “ഇനിയും ആ സ്കൂളിൽ പഠനം തുടരണമോ എന്നുപോലും ചിന്തിച്ചു. അതിന് ശേഷമാണ് എനിക്കുണ്ടായ ദുരനുഭവം ഇനി ഒരു സ്കൂളിലും ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കളുടെ സഹായത്തോട് കൂടി ചൈൽഡ് ലൈനിൽ പരാതി പെട്ടത്. അത് പി.ടി.എ അംഗങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല.” വിദ്യാർത്ഥിനി പറഞ്ഞു.
“പഠനകാര്യത്തിൽ നല്ല മാർക്കുള്ള, മറ്റു പ്രശ്നങ്ങളിലൊന്നും പെടാത്ത ഒരു വിദ്യാർത്ഥിനിയാണ് എന്‍റെ മകൾ. അതുകൊണ്ട് തന്നെ മറ്റു കുട്ടികളുടെ മുന്നിൽവെച്ച് മർദിക്കുമ്പോൾ ആ കുട്ടിയുടെ മനസ്സ് എത്രത്തോളം വിഷമിക്കുന്നു എന്നത് അധ്യാപകർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല” എന്ന് പിതാവ് ഹൈദർ ചോദിക്കുന്നു.
പരാതിക്ക് പിന്നാലെ ഹൈദറിന് ഫോണിലൂടെ ഭീഷണിയുണ്ടായി. സ്കൂളിലെ പി.ടി.എ അംഗമാണ് ഭീഷണിപ്പെടുത്തിയത്. ചൈൽഡ് ലൈനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യം. അല്ലങ്കിൽ കാലും കയ്യും തല്ലിയൊടിക്കുമെന്നാണ് ഭീഷണി. ഇതുമായി ബന്ധപ്പെട്ട് മേൽപറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഹൈദർ അലി ചാനൽ ആർ.ബിയോട് പറഞ്ഞു.
സംഭവം നിയമപരമായി നേരിടാൻ തുടങ്ങിയതോടെ സ്ഥലത്തെ മുതൂർന്ന ജില്ലാ ലീഗ് നേതാവ് ഇടപെട്ടു. ചൈൽഡ് ലൈനിലും പോലീസിലും നൽകിയ പരാതി പിൻവലിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിച്ചുവരുത്തിയതായും താന്‍ പരാതി പിൻവലിക്കാൻ തയ്യാറായില്ല എന്നും ഹൈദർ പറഞ്ഞു. സ്കൂളിൻ്റെ മുഖച്ഛായ രക്ഷിക്കാനാണ് ഇപ്പോൾ പി.ടി.എ ഭാരവാഹികൾ ശ്രമിക്കുന്നത്. പി.ടി.എ കമ്മിറ്റിയെയും സ്കൂളിനെയും വാനോളം ഉയർത്തി ഈ അടുത്ത് ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതും അതിന്‍റെ ഭാഗമായാണ്. ഈ സ്കൂളിൽ സമാന സംഭവം മറ്റു കുട്ടികൾക്കുമുണ്ടായെങ്കിലും പി.ടി.എ അംഗങ്ങളുടെ ഭീഷണിക്ക് വഴങ്ങി അവർ പരാതി പെടുന്നില്ല.

സ്കൂളിൽ ചില ആൺകുട്ടികളുടെ ഭാഗത്തുനിന്നും മോശമായ അനുഭവം പെൺകുട്ടികൾക്ക് ഉണ്ടാവാറുണ്ട്. ഇതൊക്കെ അധ്യാപകരോട് സൂചിപ്പിക്കുമ്പോള്‍ അവർ അത് നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നത് എന്നും ഹൈദർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ഉയർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് ഹൈദർ.
