
തലശേരി: വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു. തലശേരി കൊമ്മല്‍വയലില്‍ മതിലാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മതില്‍ തകര്‍ത്തതിന് പിന്നില്‍ ആര്‍. എസ്. എസാണെന്ന് സി.പി.എം ആരോപിച്ചു.

ഇന്നലെയാണ് സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടഭ്യർഥനയുമുള്ള ചുമരെഴുത്ത് നടത്തിയത്.
ഇന്ന് രാവിലെയാണ് മതിൽ പൂർണമായും തകർത്തതായി കണ്ടത്. കേരളത്തിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് സ്ഥാനാർഥി എ. എൻ ഷംസീറിന്‍റെ തെരഞ്ഞെടുപ്പ് ചുമരെഴുത്ത് ഏഴ് തവണയാണ് മായ്ച്ചത്.
വീട്ടുടമസ്ഥരുടെ സമ്മതത്തോടെയാണ് ചുമരെഴുത്ത് നടത്തിയത്. സംഭവ സ്ഥലം സി .പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. എൽ. ഡി. എഫ് വടകര ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. എൻ ഷംസീർ എം. എൽ. എ, ലോക്കൽ സെക്രട്ടറി എ .ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു.
