
ഉപതെരഞ്ഞെടുപ്പിൽ പാലയിൽ എൻ.ഡി.എ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നറിയിച്ച് പി. സി ജോർജ്. പാലായില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നാണ് പി. സി ജോര്‍ജ് പറയുന്നത്. ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഇത് മാറാതെ ബി.ജെ.പിക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി. സി ജോര്‍ജ് പറയുന്നു. എന്‍.ഡി.എയുടെ ഘടകക്ഷിയാണ് ജോര്‍ജിന്‍റെ പാര്‍ട്ടിയായ ജനപക്ഷമുന്നണി.

എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് തന്‍റെ ആവശ്യമെന്നു പി. സി ജോർജ് പറഞ്ഞിരുന്നു. പാലായില്‍ ബി.ജെ.പിക്ക് വിജയസാധ്യത ഇല്ലെന്ന് പി. സി ജോര്‍ജ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. പി.സി ജോർജിന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്.
ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും. ഈ മാസം 30ന് എൻ.ഡി.എ യോഗം ചേരും. ബി.ജെ.പി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പ്രതികരിച്ചിരുന്നു.
