കാസര്‍കോട്: വളരെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമത്തിനോട് ചേര്‍ന്ന കര്‍ണാടകയിലെ മാനേജ്‌മെന്റ് സ്‌കൂളില്‍ നടന്നത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ചരണ്‍രാജ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയോടെയാണ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളോട് കാട്ടുന്ന ക്രൂരത പുറത്തുവന്നത്. പഠനത്തില്‍ മിടുക്കന്മാരല്ലാത്ത വിദ്യാര്‍ഥികളെ 40 ദിവസത്തോളം തടവിലിട്ടു വളര്‍ത്തി. കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥികളോട് കാട്ടുന്ന പീഡനത്തോട് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്. കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിനോട് ചേര്‍ന്ന കര്‍ണാടകയിലെ സുള്ള്യപദവിലെ ഒരു എയ്ഡഡ് സ്‌കൂളാണ് പത്താംതരം പരീക്ഷയില്‍ നൂറു ശതമാനം വിജയം എന്ന അപൂര്‍വ ബഹുമതിക്കായി വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവരുന്നത്. സ്‌കൂള്‍ അധികൃതരുടെ പീഡനത്തില്‍ ആത്മഹത്യ ചെയ്തചരണ്‍രാജിന്റെ വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ചരണ്‍രാജ് അടക്കം പത്തോളം പേരെയാണ് പഠനത്തില്‍ മിടുക്കരല്ലെന്ന് ആരോപിച്ച് പ്രത്യേക കോച്ചിങ് ആരംഭിച്ചത്. വീട്ടിലേക്ക് വിടാതെ 40 ദിവസത്തോളമാണ് വിദ്യാര്‍ഥികള്‍ക്ക് തടവില്‍ കഴിയേണ്ടിവന്നത്. ബെളളൂര്‍ പഞ്ചായത്തിലെ കുളദ പാറ ഗ്രാമത്തിലെ നാഗരാജ്- ഭഗീരഥി ദമ്പതികളുടെ മൂത്ത മകനാണ് ചരണ്‍ രാജ്. പഠനത്തില്‍ മികവ് കാട്ടാത്തതിന്റെ പേരില്‍ കടുത്ത ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന ചരണ്‍രാജ് ഈമാസം ഒന്‍പതിനു എന്തെല്ലാമോ കളവ് പറഞ്ഞ് വിട്ടിലേക്കു വന്നിരുന്നു.
അപ്പോള്‍തന്നെ അധികൃതരുടെ വിളിയും വീട്ടിലെത്തി. കുട്ടിക്ക് ഹിന്ദിക്ക് മാര്‍ക്ക് കുറവാണെന്നും ഈ വര്‍ഷം പരീക്ഷയെഴുതേണ്ടയെന്നും ഒരധ്യാപകന്‍ വീട്ടുകാരെ അറിയിച്ചു. ഇതില്‍ മനംനൊന്ത ചരണ്‍രാജ് കുറെ കരഞ്ഞും നിലവിളിച്ചും ആദിവസം തീര്‍ത്തു. അടുത്ത ദിവസം വീട്ടുകാര്‍ കാണുന്നത് ഏക ആണ്‍തരി മുറ്റത്തെ മരത്തിന്റെ കമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരിക്കുകയാണുണ്ടായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലിസില്‍ പരാതിപ്പെട്ടങ്കിലും ഫലമുണ്ടായില്ല. ഇരുസംസ്ഥാനങ്ങളിലെ പോലിസ് ഇടപെടേണ്ടിവരുന്നതിനാല്‍ ഈമരണവും സാധാരണ മരണമായി എഴുതിതള്ളുമെന്നാണ് പോലിസ് അറിയിച്ചത്. അധ്യാപകരില്‍ ചിലരുടെ സമ്മര്‍ദ്ദമാണ് ചരണിന്റെ മരണത്തിന് കാരണമെന്നാണ് പിതാവ് നാഗരാജിന്റെ ആരോപണം. ആദൂര്‍ പോലിസ് പിന്നീട് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സുള്ള്യ പോലിസിന്റെ പരിധിയായതിനാല്‍ തങ്ങള്‍ക്കൊന്നും ഇക്കര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് പോലിസ്. കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയും ഇപ്പോള്‍ രക്ഷിതാക്കളെ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഇനി ഒറ്റപ്പെട്ട സംഭവമാകില്ല. നടപടിയുണ്ടായില്ലെങ്കില്‍ ആവര്‍ത്തിക്കുകതന്നെ ചെയ്യും. ഇത്തരം സംഭവങ്ങള്‍ക്കേതിരേ സമൂഹമനസാക്ഷിയുണരേണ്ട സമയമായിരിക്കുന്നു.
