
ജയ്പുര്‍: പതിനാറാം വയസ്സില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടിക്കു രക്ഷകരായി സഹപാഠികള്‍ എത്തി. പത്താംക്ലാസില്‍ പഠിക്കുന്ന സുഹൃത്ത് സ്കൂളില്‍ വരാതായതോടെ സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹക്കാര്യം വെളിപ്പെട്ടത്. തുടര്‍ന്നു സഹപാഠികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപെടുത്തി.മാറ്റകല്യാണമായിരുന്നു പെണ്‍കുട്ടിയുമായി നടത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നുള്ള പെണ്‍കുട്ടിയെ സഹോദരന്‍ വിവാഹം കഴിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയെ അവിടെയുള്ള 28 വയസ്സുകാരനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഇക്കഴിഞ്ഞ മേയ് 30ന് ആണ് വിവാഹം കഴിപ്പിച്ചയച്ചത്. ഇത് മനസിലാക്കിയ സഹപാഠികള്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെടാത്തിടത്തോളം ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞി അവരെ തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് വനിതാ കമ്മിഷനെ വിളിച്ചു പരാതിപെട്ടതായും എന്നാൽ അവിടെ നിന്നും സഹായം ലഭിച്ചില്ല എന്നും വിദ്യാർത്ഥികൾ പറഞ്ഞു. അവസാനം കലക്ടര്‍ സിദ്ധാര്‍ഥ് മഹാജന്റെ മുമ്പാകെ പരാതി ഉന്നയിച്ചതോടെ അന്വേഷണം ഊര്‍ജിതമായി. തുടര്‍ന്നും പഠിക്കണമെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ഥിനി കുടുംബക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
