
സംസ്ഥാനത്ത് എസ്. എസ്. എല്‍. സി പരീക്ഷയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ കുട്ടികളെ കാണാന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെത്തി. പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയമാണ് ഇത്തവണ നേടിയത്. ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ത്ഥികളില്‍ 24 പേരും വിജയിച്ചു.
ഹോമുകളിലെ നല്ല ശ്രദ്ധയും പരിചരണവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. പഠനത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകളുംനൽകിയിരുന്നതായും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു .

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം:
വളരെ ആഹ്ലാദകരമായ നിമിഷമാണിത്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ത്ഥികളില്‍ 75 പേരും വിജയിച്ചു.
തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ ഈ വിജയത്തില്‍ സന്തോഷം പങ്കുവച്ചു. ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ത്ഥികളില്‍ 24 പേരും വിജയിച്ചു.
ഹോമുകളിലെ നല്ല ശ്രദ്ധയും പരിചരണവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. പഠനത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകളും നല്‍കിയാണ് പഠന നിലവാരം ഉയര്‍ത്തിയത്. കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് ഈ വിജയം സഹായകരമാണ്. ഇത്തരം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ളൊരു പദ്ധതിയാണ് തേജോമയ. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഗുണമേന്മയുള്ള ഹോമിലേക്ക് മാറ്റിയാണ് തേജോമയ നടപ്പിലാക്കുന്നത്.
പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അത്തരത്തിലുള്ളൊരു കുട്ടി എല്‍.എല്‍.ബി. കഴിഞ്ഞിട്ടുണ്ട്. ആ കുട്ടി ഐ.എ.എസ്. കോച്ചിംഗിന് പഠിക്കുകയാണ്. അതുപോലെ കഴിവുള്ള കുട്ടികള്‍ക്ക് മെഡിസിനോ എഞ്ചിനിയറിംഗിനോ പോകാനുള്ള സാഹചര്യവും വകുപ്പൊരുക്കി വരുന്നു. കുട്ടികളുടെ ഭാവി ശോഭനമാകാന്‍ ഇതുപോലുള്ള വിജയത്തിലൂടെ സാധിക്കുന്നതാണ്.
