കോട്ടയം: രാജ്യത്ത് ആദ്യമായി, നെല്‍കൃഷി ചെയ്യുന്ന സ്ഥലം ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നസംവിധാനം സംസ്ഥാനത്ത് പ്രാബല്യത്തില്‍ ഉടന്‍ പ്രബല്യത്തില്‍ വരുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. മെത്രാന്‍ കായലില്‍ നെല്‍കൃഷിയുടെ രണ്ടാം വര്‍ഷ വിത ഉത്ഘാടനം നിര്‍ഹിച്ച് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെത്രാന്‍ കായല്‍ പ്രദേശത്ത് 404 ഏക്കര്‍ സ്ഥലത്താണ് രണ്ടാം വര്‍ഷ കൃഷി നടത്തുന്നത്. മെത്രാന്‍ കായല്‍ പ്രദേശത്ത് കൃഷി അല്ലാതെ മറ്റൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടൂറിസം വികസനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തികള്‍ കൈയ്യേറാന്‍ ശ്രമിച്ച മെത്രാന്‍ കായല്‍ പ്രദേശത്ത സംസ്ഥാന സര്‍ക്കാരിന്റെ തരിശുനില നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് നെല്‍കൃഷി ആരംഭിച്ചത്. ഈ വര്‍ഷം മറ്റു പല വ്യക്തികളും തന്നെ നെല്‍കൃഷി നടത്താന്‍ മുതിര്‍ന്നിട്ടുണ്ട്. ഉടമസ്ഥാവകാശത്തെ ചൊല്ലി ഇപ്പോഴും പദ്ധതി പ്രദേശത്ത് പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന 4500 രൂപ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 1500 രൂപ നിരക്ക് ഹെക്ടറിന് 6000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. സംഭരിക്കുന്ന നെല്ലിന്റെ വില പി.ആര്‍.എസ് ബാങ്കില്‍ നല്‍കി മൂന്നുദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുന്നതിന് നിലവില്‍ ധാരണയായിട്ടുണ്ട്.
തുക ലോണായി കര്‍ഷകര്‍ക്ക് നല്‍കുകയും സര്‍ക്കാര്‍ പലിശയടക്കം ഈ ലോണ്‍ തിരിച്ചടയ്ക്കുകയും ചെയ്യുന്ന സംവിധാനമാണ് പ്രാബല്യത്തില്‍ വന്നിട്ടുളളത്. എന്നിട്ടും എസ്.ബി.ഐ പോലുളള ബാങ്കുകള്‍ കര്‍ഷകവിരുദ്ധനയങ്ങള്‍ സ്വീകരിച്ചതു മൂലം പല കര്‍ഷകര്‍ക്കും തുക ലഭിക്കുവാന്‍ കാലതാമസമുണ്ടായിട്ടുണ്ട്. ഇത്തരം കര്‍ഷക വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ബാങ്കുകളുമായുളള ഇടപാടുകള്‍ ബഹിഷ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മെത്രാന്‍കായലില്‍ നെല്‍കൃഷി അസാദ്ധ്യമെന്ന് കരുതിയിരുന്നവര്‍ക്കുളള മറുപടിയാണ് ഈകൃഷിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ച ഏറ്റുമാനൂര്‍ എം.എല്‍.എ കെ. സുരേഷ്‌കുറുപ്പ് അഭിപ്രായപ്പെട്ടു. കാര്‍ഷികോത്പാദന കമ്മീഷണര്‍ ടീക്കാറാം മീണ ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് ചടങ്ങിന് സ്വാഗതവും ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍ നന്ദിയും അറിയിച്ചു.
നെല്‍കൃഷി നടത്തുന്ന സ്ഥലമുടമകള്‍ക്ക് റോയല്‍റ്റി നല്‍കുമെന്ന് കൃഷിമന്ത്രി; മെത്രാന്‍ കായല്‍ പ്രദേശത്ത് കൃഷി അല്ലാതെ മറ്റൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് മന്ത്രി