
കണ്ണൂര്‍: മാങ്ങാട്ട് റജിസ്ട്രാര്‍ ഓഫീസിനു സമീപം നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. മാങ്ങാട്ടു സ്വദേശികളായ അബ്ദുള്‍ ഖാദര്‍ ( 58), അഫ്റ( 16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും പയ്യന്നുർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണര്‍ കാര്‍ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസ്സ് കാത്തുനില്കുകയായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. ഇടിച്ചിട്ട കാർ പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിച്ചാണ് നിന്നത്.
കല്യാശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച അഫ്റ. രാവിലത്തെ സ്പെഷല്‍ ക്ലാസിനായി സ്കൂളില്‍ പോകാന്‍ ബസ് കാത്തിരുന്നതിനിടയിലായിരുന്നു അപകടം. പാപ്പിനിശ്ശേരിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് അബ്ദുള്‍ ഖാദര്‍. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ യാത്രക്കാരനായ ധര്‍മ്മടം റാസിവാസ് ഹൗസിലെ ഇബ്രാഹിം (73) പരിക്കുകളോടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലാണുള്ളത്. മകന്‍ മന്‍സൂറിനോടൊപ്പം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. ഇബ്രാഹിമിന്റെ ഭാര്യ ഷെരീഫയുടെ ഹൃദയസംബന്ധമായ അസുഖം കാരണം ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാന്‍ മകനോടൊപ്പം പോകുമ്പോഴാണ് അപകടം. അഫ്രയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് കല്യാശ്ശേരി ഗവ. സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. 