
പാലക്കാട്: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ഭിക്ഷാടന സംഘത്തിലെ മൂന്ന് പേർ കൂടി അറസ്റ്റിൽ. തമിഴ്‍നാട് സ്വദേശികളായ സത്യ (27), സുലൈഹ എന്ന ഖദീജാബീവി (40), ഫാത്ത്വിമ എന്ന കവിത (38) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കൊലപാതകത്തിലെ കൂടുതൽ വിവരം ലഭ്യമായതായാണ് വിവരം. ഇവരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് പാലക്കാട് ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതേതുടർന്ന് കൊലയാളികളെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ഈ അന്വേഷണ സംഘമാണ് ഏറെനാളത്തെ തിരച്ചിലിനൊടുവിൽ പ്രതികളെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ ഭിക്ഷാടന സംഘമാണെന്നുള്ള വിവരം പോലീസിനു ലഭിച്ചിരുന്നു. ഇതോടെ അന്വേഷണ സംഘം കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപക തിരച്ചിൽ നടത്തിയത്. ഇതിനൊടുവിലാണ് ഇപ്പോൾ പ്രതികൾ പിടിയിലായിരിക്കുന്നത്.
