
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോഡി സത്യവിരുദ്ധമായി പ്രചാരണം നടത്തരുതെന്നും അത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ദൈവത്തിന്‍റെ പേര് പറഞ്ഞതിന് കേരളത്തില്‍ പലരുടേയും പേരിലും കേസെടുത്തു എന്നുള്ളത് അസത്യ പ്രചാരണമാണ് മോഡി നടത്തുന്നതെന്നും ആര്‍.എസ്.എസ് പ്രചാരകനായി പ്രധാനമന്ത്രി താഴരുതെന്നും പിണറായി കുറ്റപ്പെടുത്തി.

കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന എന്‍.ഡി.എ യുടെ പ്രചരണ റാലിയില്‍ മോഡി സംസ്ഥാനസര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയത്. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയില്‍ ആര്‍.എസ്.എസ്സിനുണ്ടായ ഇച്ഛാഭംഗം തന്നെയാണിപ്പോള്‍ മോഡിയ്ക്കും. ഗുജറാത്തില്‍ കളിച്ച കളി ഇവിടെ ശബരിമലയില്‍ നടപ്പാക്കാന്‍ ആര്‍.എസ്.എസ്സുകാരോട് നിര്‍ദ്ദേശിച്ചത് മോദി ആണ്’, പിണറായി ആരോപിച്ചു.
വൈദ്യരെ സ്വയം ചികിത്സിക്കുകയേ നിവൃത്തിയുള്ളൂവെന്ന് മോഡിയോട് പറഞ്ഞ പിണറായി ഘര്‍വാപസിയ്ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുമെതിരെ അദ്ദേഹം എന്താണ് പറഞ്ഞിട്ടുള്ളതെന്നും ചോദിച്ചു. അതേപോലെ, കമ്യൂണിസ്റ്റുകാര്‍ പൂജാകര്‍മ്മങ്ങളെ എതിര്‍ക്കുന്നുവെന്ന മോഡിയുടെ ആരോപണം കേരളത്തില്‍ ചെലവാവില്ലെന്നും പിണറായി പരിഹസിച്ചു. കേരളത്തിനോട് ഇത്രയധികം വെറുപ്പുള്ള മനസ്സാണ് മോഡിയ്ക്ക് എന്നറിഞ്ഞില്ല. ഇത്തരം മനസുള്ള ഒരാളോടാണ് കേരളം സഹായം ആവശ്യപ്പെട്ടത്. ലാവ്‌ലിന്‍ കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും മോഡി ഇപ്പോഴുംറാഫേല്‍ അഴിമതിയാരോപണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളാണെന്നും പിണറായി കുറ്റപ്പെടുത്തി.
