കാസര്‍കോട്: നാലുവരി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം ദേശീയപാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നല്‍കിയാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പരിധിയില്ലാതെ കെട്ടിങ്ങളുടെ വില നിര്‍ണയിക്കാന്‍ ജില്ലകളില്‍ സബ്ഡിവിഷനുകളുടെ ചുമതലയുള്ള ദേശീയപാത അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് അധികാരമുണ്ടാകും. കാസര്‍കോട് ജില്ലയില്‍ ഒരു സബ്ഡിവിഷനും കണ്ണൂര്‍ ജില്ലയില്‍ രണ്ട് സബ്ഡിവിഷനുമുണ്ട്. ഫയലുകള്‍ കോഴിക്കോട്, തിരുവനന്തപുരം ഓഫീസുകളില്‍ പോയിവരുന്നതിന്റെ കാലതാമസം ഒഴിവാക്കാനും നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാനും പുതിയ ഉത്തരവ് ഉപകാരപ്പെടും. ദേശീയപാത വികസനം വേഗത്തില്‍ തുടങ്ങാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. സ്ഥലമേറ്റെടുക്കുമ്ബോള്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും വിലനിര്‍ണയിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള ചുമതല ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരുന്നു. ഒരു കോടി രൂപക്ക് മുകളിലുള്ളവയുടെ അധികാരം തിരുവനന്തപുരത്തുള്ള ചീഫ് എന്‍ജിനിയര്‍ക്കും, ഒരു കോടി വരെയുള്ളത് മലബാറിലേത് കോഴിക്കോടുള്ള സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്കും 25 ലക്ഷം വരെയുള്ള എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും ആറുലക്ഷം വരെയുള്ളത് ജില്ലകളിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും ഒരു ലക്ഷം രൂപവരെയുള്ളത് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കുമായിരുന്നു. ഇത് നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാക്കിയിരുന്നു. ഇതൊഴിവാക്കാനാണ് ഭൂമി ഏറ്റെടുക്കുന്ന ജില്ലകളില്‍തന്നെ വിലനിര്‍ണയിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനമായത്.
തലപ്പാടി- കാലിക്കടവ് നാലുവരി ദേശീയപാതക്കായി 2118 കെട്ടിടങ്ങള്‍ പുര്‍ണമായോ ഭാഗികമായോ പൊളിക്കേണ്ടി വരും. 2090 കെട്ടിടത്തിന്റെ അളവെടുപ്പ് കഴിഞ്ഞു. 1874 കെട്ടിടങ്ങളുടെ വിലനിര്‍ണയവും പൂര്‍ത്തിയായി. ബാക്കിയുള്ള 22 കെട്ടിടങ്ങളുടെ ഫയല്‍ ചീഫ് എന്‍ജിനിയറുടെ ഓഫീസിലും 117 എണ്ണം സൂപ്രണ്ടിങ് എന്‍ജിനിയറുടെ ഓഫീസിലുമാണ്. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള 86.800 കിലോമീറ്റര്‍ ദേശീയപാത തലപ്പാടി- ചെങ്കള, ചെങ്കള- കാലിക്കടവ്, നീലേശ്വരം- പള്ളിക്കര റെയില്‍വേ മേല്‍പാലം എന്നിങ്ങനെ മൂന്ന് പാക്കേജായാണ് വികസിപ്പിക്കുന്നത്. 90.22 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍നിന്നാണ് ഏറ്റെടുക്കേണ്ടത്. 83.50 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. ബാക്കിയുള്ള ഭൂമിയുടെ സര്‍വേ നടക്കുകയാണ്. ഇതില്‍ മൂന്ന് ഹെക്ടര്‍ കാസര്‍കോട് താലൂക്കിലും ഏഴ് ഹെക്ടര്‍ ഹൊസ്ദുര്‍ഗ് താലൂക്കിലുമാണ്. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി 68,91,19,928 രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു. 114 ഉടമകള്‍ക്കായി 23,17,80,865 കോടി രൂപ കൈമാറി. ബാക്കിതുക ഉടമകള്‍ രേഖകള്‍ നല്‍കുന്ന മുറക്ക് നല്‍കും. കാസര്‍കോട്, ഉപ്പള, ആരിക്കാടി, കൊടിബയല്‍ വില്ലേജുകളിലെ ഭൂഉടമകള്‍ക്കായി 47,95,51,677 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള അപേക്ഷ ദേശീയപാത അതോറിറ്റിക്ക് നല്‍കിയതായും ഉടന്‍ ലഭിക്കുമെന്നും കാസര്‍കോട് ഭൂമി ഏറ്റെടുക്കല്‍വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ശശിധര ഷെട്ടി പറഞ്ഞു.
(കടപ്പാട്: ദേശാഭിമാനി)
