ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍; കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്കിനെപറ്റിയുള്ള സംശയം സി.ബി.ഐയെ അറിയിച്ചെന്ന് മണിയുടെ സഹോദരൻ

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍; കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്കിനെപറ്റിയുള്ള സംശയം സി.ബി.ഐയെ അറിയിച്ചെന്ന് മണിയുടെ സഹോദരൻ

തൃശൂര്‍: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിലേക്ക് ദിലീപും നാദിർഷായും തുടക്കത്തിൽ കടന്നുവന്നപ്പോൾ, മണി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന്, പോലീസ് ചോദ്യംചെയ്യലിനുശേഷം നാദിര്‍ഷ ഒരു വൈകാരികമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ജനങ്ങൾ നാദിർഷായെ അശ്ളീലവാക്കുകൾ ഉപയോഗിച്ച് കളിയാക്കുകയും മരണത്തിന് ശേഷമെങ്കിലും നിങ്ങൾ മണിയെ ഒരു സ്ത്രീ വിഷയത്തിലേക്ക് വലിച്ചിഴക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. നാദിർഷായുടെ ഫേസ്‌ബുക്ക് പോസ്റ്റിനെ വെറുതെ തള്ളിക്കളയാൻ പോലീസും കലാഭവൻ മണിയുടെ ബന്ധുക്കളും തയ്യാറായില്ല എന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണവുമായി മണിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണശേഷം ദിലീപ് വീട്ടില്‍ വന്നത് ഒരേയൊരു തവണയാണെന്ന് സഹോദരന്‍ പറഞ്ഞു. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. വന്‍ ക്വട്ടേഷന്‍ സംഘവും, സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും പോലീസില്‍ തന്നെ സ്വാധീനമുള്ള ദിലീപിന് മണിയുടെ മരണത്തില്‍ പങ്കുണ്ടോ എന്നാണ് കുടുംബം സംശയിക്കുന്നത്.

കലാഭവൻ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തത വന്നിട്ടില്ല. മണി കൊല്ലപ്പെട്ടതു തന്നെയാവാമെന്നാണ് കുടുംബാംഗങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. മണിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ചിലരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. ഓര്‍ഗാനോഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഈ വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസിനായില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി. വ്യാജമദ്യത്തില്‍ വിഷം ഉണ്ടെന്നുവരെ പ്രചാരണം ഉണ്ടായി. എന്നിട്ടും സത്യത്തിലേയ്ക്ക് നയിക്കുന്ന ഒരു തുമ്പും അന്വേഷണോദ്യോഗസ്ഥരുടെ കൈയില്‍ തടഞ്ഞില്ല. ഒടുവില്‍ പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ മണിയുടെ കുടുംബം നിരാഹാരമിരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ഹർജിയില്‍ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു.

0Shares