
തിരുവനന്തപുരം: ശബരിമലയുടെ വിഷയം പരാമര്‍ശിച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കളക്ടറെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ക്കെതിരെ സുരേഷ് ഗോപി പറഞ്ഞത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തെ സംബന്ധിച്ച് സംസാരിക്കാം. എന്നാല്‍ ദൈവത്തിന്റെ പേര് ഉപയോഗിച്ച് വോട്ട് തേടരുത്. ഈ ഘട്ടത്തില്‍ ഞാന്‍ ഇടപെടേണ്ട കാര്യമില്ല. കലക്ടര്‍ നല്ല രീതിയില്‍ ബോധ്യപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കളക്ടറെ പെരുമാറ്റ ചട്ടം എന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിപ്പിക്കേണ്ട കാര്യമില്ല ടിക്കാറാം മീണ പറഞ്ഞു.

അതേസമയം, അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്ഗോപിക്ക് നോട്ടീസ് അയച്ച സംഭവത്തിലെ ബി.ജെ.പിയുടെ വിമർശനങ്ങളെ വകവയ്ക്കുന്നില്ലെന്നാണ് തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമ പറഞ്ഞത്. താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ഇതിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ പറഞ്ഞു. മുന്‍പ്, കളക്ടറുടെ നടപടിയെ വിമർശിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. കളക്ടറുടേത് വിവരമില്ലായ്മ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ വിമർശനം.
തെരഞ്ഞെടുപ്പ് ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകും. ഇഷ്ട ദൈവത്തിന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.
