
തൃശൂരിൽ വിവിധയിടങ്ങളിൽ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ നടത്തിയ പരിശോധനയിൽ 121 കിലോ സ്വർണാഭരണങ്ങളും കണക്കിൽപ്പെടാത്ത രണ്ടുകോടി രൂപയും വിദേശ കറൻസിയും പിടിച്ചെടുത്തു. തൃശൂര്‍ റെയിൽവേ സ്റ്റേഷനിലും ചേർപ്പ്, വല്ലച്ചിറ മേഖലയിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് മുപ്പത് കോടി രൂപ വില മതിക്കും.

സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജി.എസ്.ടി, കേന്ദ്ര എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് രാത്രിയിലായിരുന്നു പരിശോധന. സ്വർണ്ണാഭരണ മൊത്ത വിതരണ ശാലകളിലും നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത സ്വർണ്ണവും രൂപയും പിടികൂടിയത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികൾ പ്രതിരോധിക്കാൻ ശ്രമിച്ചതിനാൽ പോലീസ് സഹായത്തോടെയാണ് പരിശോധന പൂർത്തിയാക്കിയത്.
രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തവയിൽപ്പെടുന്നു. ചേർപ്പിലും വല്ലച്ചിറയിലും വീടുകളും ചെറിയ നിർമാണ ശാലകളും കേന്ദ്രീകരിച്ച് വൻതോതിൽ സ്വർണാഭരണ നിർമാണം നടക്കുന്നുണ്ട്. സ്വർണ്ണം കടത്തുന്നതായി ജൂലൈ അവസാന ആഴ്ച്ച മുതൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
