
ന്യൂഡല്‍ഹി: നീണ്ടുനിന്ന അനിശ്ചിത്വങ്ങള്‍ക്ക് വിരാമമിട്ട് എന്‍.ഡി.എമുന്നണിക്ക് വേണ്ടി ബി.ജെ.പിയില്‍ നിന്നും കേരളത്തില്‍ തൃശൂരില്‍ കെ.സുരേന്ദ്രനും പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയും തന്നെ മത്സരിച്ചേക്കും. മത്സരത്തിനില്ല എന്ന് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പിക്ക് സൂചന നല്‍കിയതിനെ തുടര്‍ന്നാണിത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്കാന്‍ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. അതേസമയം, കേന്ദ്ര നേതൃത്വം കൊല്ലത്ത് സുരേഷ് ഗോപിയെ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

കേരളത്തിലെ മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകാൻ പി. എസ് ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും ഉൾപ്പെടെയുള്ള നേതാക്കൾ ഡല്‍ഹിയിലെ ബി. ജെ .പി ആസ്ഥാനത്ത് എത്തിയത് രാവിലെ 11 നാണ്. പക്ഷെ തൃശൂര്‍ , പത്തനംതിട്ട സീറ്റുകളെ ചൊല്ലിയാണ് ബി.ജെ.പിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടിയത്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയ്യാറായാൽ തൃശൂർ നൽകാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ കൃത്യമായി തുഷാർ നിലപാട് വ്യക്തമാക്കാന്‍ വൈകിയത് പ്രതിസന്ധിയായിരുന്നു.
ഇന്ന് വൈകിട്ടോടെ തുഷാര്‍ കേന്ദ്രനേതൃത്വത്തോട് തന്‍റെ നിലപാട് അറിയിക്കുകയായിരുന്നു. ചര്‍ച്ചയ്ക്കിടെ പത്തനംതിട്ടക്കായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭയിൽ ഇനിയും മൂന്നര വർഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിലും പത്തനംതിട്ട നൽകിയാൽ മത്സരിക്കാമെന്നാണ് കണ്ണന്താനം കേന്ദ്ര നേതൃത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം കോഴിക്കോട്ടേക്ക് പരിഗണിച്ചിരുന്ന എം. ടി രമേശും പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്.
