
നസിൽ അബ്ദുള്ളയ്ക്ക് താൻ ചെക്ക് നൽകിയിട്ടില്ലെന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാദം ശരിവയ്ക്കുന്ന ശബ്ദരേഖ പുറത്ത്. നസിൽ അബ്ദുള്ള സുഹൃത്തിനോട് സംസാരിക്കുന്നതെന്ന് കരുതുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്‍റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്‍റെ കയ്യില്‍ കിട്ടുമെന്ന് നാസില്‍ മറ്റൊരു സുഹൃത്തിനോട് പറയുന്നതായി ശബദരേഖയിൽ കാണാം.
ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ല എന്നും ഷാര്‍ജയില്‍ കേസ് കൊടുക്കാമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. തുഷാറിന്‍റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കയ്യിലുണ്ടെന്നും അയാള്‍ക്ക് കേസ് കൊടുക്കാന്‍ താല്പര്യമില്ലെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നു.

കേരളത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക് തന്‍റെ കയ്യില്‍ കിട്ടും. അതിനു പണം തന്ന് സഹായിക്കണം എന്നും നാസില്‍ അബ്ദുല്ല സുഹൃത്തിനോട് പറയുന്നു. തുഷാര്‍ ഉടന്‍ ദുബായിയില്‍ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി പണം തരും. വെള്ളാപ്പള്ളിയുടെ കൈയില്‍ ഇഷ്ടം പോലെ പണമുണ്ട് എന്നത് അനുകൂല ഘടകമാണ് എന്നും നാസില്‍ പറയുന്നു. ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ല. ഷാര്‍ജയോ മെറ്റേതെങ്കിലും സ്ഥലമോ ആണ് നല്ലത് .
ബ്ലാങ്ക് ചെക്കില്‍ 10 മില്യണ്‍ ദിര്‍ഹം എഴുതി ചേര്‍ത്താല്‍ പരാജയപ്പെടും . ആറു മില്യണ്‍ എഴുതി, കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു പരിപാടി എന്നും നാസില്‍ സുഹൃത്തിനയച്ഛതെന്നു കരുതുന്ന ശബ്ദ സന്ദേശത്തില്‍ ഉണ്ട്. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാർ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല ഏന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല.
തുഷാറിന്‍റെ ദൗര്‍ബല്യങ്ങള്‍ താന്‍ മനസിലാക്കിയിട്ടുണ്ട്. തുഷാറിനെതിരെ ചെക്ക് കേസ് നല്‍കുന്നതിന് ഏതാണ്ട് ഒരു മാസം മുന്‍പാണ് നാസില്‍ കേരളത്തിലെ സുഹൃത്തിനു ഈ ശബ്ദ സന്ദേശങ്ങള്‍ അയച്ചതെന്നാണ് വിവരം.
