
കണ്ണൂർ: തലശേരി ബി.ജെ.പി ഓഫീസിനടുത്തുള്ള പറമ്പിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. എഎസ്പി അരവിന്ദ് സുകുമാര്‍, സി.ഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിനെയാണ് നിയോഗിച്ചത്.

സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വ്യാപകമായ പരിശോധന നടത്തിയതില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ബോംബ് സൂക്ഷിച്ചത് ആരെന്നകാര്യത്തിൽ വ്യക്തതവരേണ്ടതുണ്ട്.
