
രാജസ്ഥാന്‍ : കള്ളന്‍മാരുടെ പലതരം മോഷണങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാലിതാ നാം പ്രതീക്ഷിക്കാത്ത ഒരു മോഷണ വാർത്തയാണ് ഉത്തരേന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും തലമുടി മുറിച്ചുകൊണ്ടുപോകുന്ന കള്ളന്‍. ഇതുകാരണം
രാജസ്ഥാൻ ജോധ്പൂരിലെ ഫലോഡി ഗ്രാമവാസികൾ ദുരിതത്തിലായിരിക്കുകയാണ്. ഇവരിൽ പലർക്കും രാത്രി സ്വസ്തമായി കിടന്നുറങ്ങാൻ പോലും ഇപ്പോള്‍ പേടിയാണ്. പലരെയും മയക്കിയ ശേഷമാണ് മോഷണം നടത്തുന്നത്. സംഭവത്തെ കുറിച്ച് ഗ്രാമത്തിലെ ഒരാൾ വിശതീകരിക്കുന്നത് ഇങ്ങനെ : ഞാൻ രാത്രി ജോലിക്ക് പോകുന്നയാളാണ് അതുകൊണ്ട് പലപ്പോഴും വീട്ടിലുണ്ടാകാറില്ല. സംഭവദിവസവും ഞാൻ വീട്ടിലുണ്ടായിരുന്നില്ല, കുടുംബാംഗങ്ങള്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം വീട്ടിലെ അടുക്കള ഭാഗത്തുനിന്നും അസ്വഭാവിക ഗന്ധം വരികയും പിന്നാലെ എല്ലാവരും ബോധം കെടുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോള്‍, വാതിലിന്ടെ അടുത്തായി കുറച്ച് മുടി കിടക്കുന്നതു കണ്ടു. അപ്പോഴാണ് ഭാര്യക്ക് മനസ്സിലായത് തന്ടെ തലമുടിയുടെ ഒരുപിടി ആരോ മുറിച്ചടുത്തു എന്നത്.
ഈ സംഭവത്തിന് ശേഷം രണ്ടു ദിവസത്തേക്ക് ജോലിക്ക് പോകാതെ ഞാന്‍ വീട്ടിലിരുന്നു. പൈശാചിക ശക്തികളാണെന്ന സംശയം കാരണം അതിനുവേണ്ടിയുള്ള പൂജ നടത്തി. പിന്നീടാണ് മനസ്സിലായത് സമാന സംഭവം സമീപപ്രദേശത്തും നടന്ന കാര്യം. അതുകൊണ്ടാണ് പോലീസിൽ പരാതിയുമായി എത്തിയത്. അതേസമയം ഇതുപോലെയുള്ള 12 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിശതീകരണം. വിശദമായ അന്വേഷണം നടന്നുവരികയാണ്. സംഭവങ്ങളില്‍ കൂടുതലും നടന്നിരിക്കുന്നത് വിദ്യാഭ്യാസം വളരെ കുറഞ്ഞയാളുകള്‍ വസിക്കുന്ന ഉള്‍പ്രദേശങ്ങളിലാണെന്നും പോലീസ് പറയുന്നു. അതുകൊണ്ട്തന്നെ ഇവരെ ചൂഷണം ചെയ്യാൻ ആള്‍ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി എന്നാണ് റിപ്പോർട്ട്.
