
നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി രൂപീകരിച്ചത്. നവോത്ഥാന നിലപാടുകളുമായി എസ്.എൻ.ഡി.പി യോഗം മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നവോത്ഥാന സമിതി ജോയിന്റ് കൺവീനർ നേതാവ് സി.പി. സുഗതൻ കടലാസ് പുലിയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.

ഒരു സുഗതൻ പോയതു കൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല. സമിതി പൂർവാധികം ശക്തിയോടെ പ്രവർത്തിക്കും. സുഗതന് പാർലമെന്ററി വ്യാമോഹമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പാലായിൽ എൽ.ഡി.ഫിനെ പിന്തുണയ്ക്കുമെന്നും വെള്ളാപ്പള്ളി നടേശൻ സൂചന നല്കി. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് അനുകൂല സാഹചര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രണ്ടില ചിഹ്നം നിലനിർത്താൻ സാധിക്കാത്ത പാർട്ടി എങ്ങനെ തെരഞ്ഞെടുപ്പ് നേരിടുമെന്നും അദ്ദേഹം ചോദിച്ചു.
പാലായിലെ സമുദായ അംഗങ്ങളിൽ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിയിൽ നിന്ന് പിന്മാറാൻ സമിതിയുടെ ജോയിൻറ് കൺവീനറായ സി.പി സുഗതന്റെ നേതൃത്വത്തിലുള്ള ഹിന്ദു പാർലമെന്റ് തീരുമാനിച്ചിരുന്നു.
സമിതിയിലെ 54 സംഘടനകൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ഹിന്ദു പാർലമെന്റ് അവകാശപ്പെട്ടത്. വിശാല ഹിന്ദു ഐക്യത്തിന് നവോത്ഥാന സമിതി തടസമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. സമിതി വിടുന്ന കാര്യം അവർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
