
വിവാഹത്തിന് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്താനാവാത്ത ഓഫീസ് ഡ്യൂട്ടിക്കിടെ വിവാഹിതരായി യുവഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ഐ.എ.എസ് ഉദ്യോഗസ്ഥനായ തുഷാര്‍ സിംഗ്ലയും ഐ.പി.എസ് ഉദ്യോഗസ്ഥയായ നവ്ജ്യോത് സിമിയുമാണ് ഓഫീസിൽവെച്ച് വിവാഹിതരായത്. തുഷാര്‍ സിംഗ്ലയുടെ തിരക്കുകള്‍ നിമിത്തം വിവാഹം നീട്ടിവക്കേണ്ടി വരുന്ന സാഹചര്യം വന്നതോടെയാണ് ഓഫീസ് കതിര്‍മണ്ഡപമാക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

പശ്ചിമ ബംഗാളിലെ ഉലുബേരിയയിലെ സബ് ഡിവിഷണല്‍ ഓഫീസിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ തുഷാര്‍ സിംഗ്ല സേവനം ചെയ്യുന്നത്. പട്നയിലെ ഡി.എസ്പി ഓഫീസിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥയായ നവ്ജ്യോത് സിമി ജോലി ചെയ്യുന്നത്.
പട്നയില്‍ നിന്നും ഇന്നലെ രാവിലെ നവ്ജ്യോത് സിമി സിംഗ്ലയുടെ ഓഫീസിലെത്തുകയായിരുന്നു. ചുവന്ന സാരി ധരിച്ച് വധുവും സ്യൂട്ട് ധരിച്ച് വരനും വരന്‍റെ ഓഫീസില്‍ വച്ച് രജിസ്റ്ററില്‍ ഒപ്പുവച്ചാണ് വിവാഹിതരായത്. ഇരുവരും ചേര്‍ന്ന് ക്ഷേത്ര ദര്‍ശനം കൂടി നടത്തിയതോടെ വിവാഹം പൂര്‍ത്തിയായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിരുന്ന് നല്‍കുമെന്നാണ് ദമ്പതികള്‍ വിശദമാക്കിയത്. എന്നാല്‍ ഓഫീസില്‍ വച്ച് നടന്ന വിവാഹ വിശേഷങ്ങള്‍ പുറത്ത് വന്നതോടെ ആശംസകളും ഒപ്പം വിമര്‍ശനങ്ങളും ദമ്പതികളെ തേടിയെത്തുന്നുണ്ട്.
