
ജെ എൻ യു വിദ്യാർത്ഥികൾക്കെതിരെ അപവാദപ്രചരണവുമായി മുന്‍ ഡി.ജി.പി ടി. പി സെൻ കുമാർ. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണണെന്നായിരുന്നു സെന്‍കുമാറിന്‍റെ പ്രസ്താവന. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിക്കിടെയായിരുന്നു സെന്‍കുമാറിന്‍റെ പരാമര്‍ശം.
ജെ. എൻ. യു മെൻസ് ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞതായിട്ടാണു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാർ നേതാക്കൾ മാത്രം പങ്കെടുത്ത സെമിനാറിൽ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെതിരെയും സെൻ കുമാർ ആക്രമണം നടത്തുകയുണ്ടായി.

പഴയ ഒരു സംഭവമാണ്. ജെ.എന്‍.യുവില്‍ ആണുങ്ങളുടെ ഹോസ്റ്റല്‍ ടൊയ്‌ലറ്റില്‍നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് നാല്‍പ്പത് വര്‍ഷം മുന്‍പാണ് -സെന്‍കുമാര്‍ പറഞ്ഞു. ജെ. എൻ. യു കാംപസ് അന്ന് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അത്തരം ഒരു സര്‍വകലാശാല നമുക്ക് ആവശ്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസുകള്‍ വൻ തോതിൽ വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്ന ആവശ്യത്തോട് യോജിപ്പുണ്ടോയെന്ന വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ റദ്ദാക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ് രണ്ട് അനുച്ഛേദങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
സെൻ കുമാറിനെക്കൂടാതെ ബി. ജെ. പിയുടെ ബൗദ്ധിക സെൽ അധ്യക്ഷൻ ടി. ജി മോഹൻ ദാസ്, മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, ജനം ടി. വി ന്യൂസ് ഡയറക്ടർ ജി. കെ സുരേഷ് കുമാർ, ഭാരതീയവിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ജയപ്രസാദ് എന്നിവരായിരുന്നു സെമിനാറിൽ പ്രസംഗിച്ചത്.
