
കാസർകോട്: ജീവിതത്തില്‍ എ പ്ലസ് നേടുക എന്നതാകണം വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കണ്ടറി വിങിന്റെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിങ് സെല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ക്ലബ്ബിന്റെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ വളണ്ടിയര്‍മാരുടെ ത്രിദിന പരിശീലന ക്യാമ്പ് കാസര്‍കോട് സ്പീഡ് വേ-ഇന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈക്കില്‍ കറങ്ങിനടക്കാന്‍ ആഗ്രഹിക്കുന്ന, വീട്ടിലെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കാത്ത കുട്ടികളെ കാത്ത് വലിയൊരു ശൃംഖല നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ള കൗമാരക്കാരായ കുട്ടികളെയാണ് വ്യാപകമായി ലഹരി മരുന്ന് വില്പനയുടെ കണ്ണികളാക്കുന്നതെന്ന് പോലീസും എക്സൈസും ഒരുമിച്ച് നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്നും പ്രലോഭനങ്ങള്‍ ഒരുപാടുണ്ടാകും, നിഷ്ക്കരുണം വേണ്ടെന്ന് പറയാനുള്ള മനസ്സ് അവര്‍ക്ക് ഉണ്ടാകണം. തലമുറയെ തന്നെ നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ കനത്ത ജാഗ്രതവേണമെന്നും മന്ത്രി പറഞ്ഞു
രണ്ടായിരത്തിന് ശേഷം ജനിച്ച തലമുറയ്ക്ക് ഇന്ന് തുറന്നു കിട്ടുന്നത് വിശാലമായ വിവരസാങ്കേതിക വിദ്യയുടെ ലോകമാണ്. അവിടെ കാലിടറാതെ കൊള്ളേണ്ടതിനെ മാത്രം കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കണം. വളരെ പ്രതീക്ഷയോടുകൂടിയാണ് ഈ തലമുറയെ നോക്കിക്കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
