
കാസർകോട്: ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെയും പരിധിയില്‍ വരുന്ന ജലസ്‌ത്രോതസ്സുകളിലെ ഓരോ സമയത്തെയും ജലലഭ്യത കണക്കാക്കി ശാസ്ത്രീയമായി വിനിയോഗിക്കുന്നതിന് ഹരിത കേരള മിഷന്‍ൻ്റെ ആഭിമുഖ്യത്തില്‍ ജലസ്‌ത്രോതസ്സുകളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കും. ജലസ്രോതസ്സിലെ ജലലഭ്യത രേഖപ്പെടുത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി ഇതുവഴി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ലഭ്യമായ ജലത്തിൻ്റെ അളവ് ഏത് സമയത്തും ജില്ലാ കളക്ടര്‍ അടക്കമുള്ള ബന്ധപ്പെട്ടവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ജലാശയങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കുന്നതോടെ ജലഭ്യത, ജലത്തിൻ്റെ ആവശ്യകത എന്നിവയടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമാകും. തിരുവനന്തപുരം കാട്ടാക്കടയില്‍ നടപ്പാക്കി വിജയിച്ച വാട്ടര്‍സ്‌കെയില്‍ പദ്ധതിയാണ് ജില്ലയിലെ വിവിധ ജല സ്‌ത്രോതസ്സുകളില്‍ നടപ്പാക്കുക.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹരിത കേരളം മിഷന്‍ ജില്ലാ അവലോകന യോഗം ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ജലഗുണ പരിശോധനാ ലാബ്: ജില്ലയിലെ ജലസ്‌ത്രോതസ്സുകളിലെ പ്രത്യേകിച്ച് കിണറുകളിലെ വെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചറിയാനും ഗുണമേന്മ മെച്ചപ്പെടുത്താന്‍ സ്വീകരിക്കാന്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ജില്ലയില്‍ ജലഗുണ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും. ഇതുവഴി ജില്ലയിലെ ജലക്ഷാമത്തിന് വലിയൊരു പരിധി വരെ ആശ്വാസമാകും. ഒരു ലാബിൻ്റെ നിര്‍മ്മാണത്തിന് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ചില പഞ്ചായത്തുകള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഡോ സീമ പറഞ്ഞു.
