കാസര്‍കോട്: കാഞ്ഞങ്ങാട് നെഹറു കോളജില്‍ എസ്.എഫ്.ഐ നടത്തിയ അവഹേളനത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഘ പാര്‍ടി ഗ്രാമമായ കൊടക്കാട്ട് പ്രത്യക്ഷപ്പെട്ടു. പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയുടെ വീട് സ്ഥിതി ചെയ്യുന്ന പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് പൊള്ളപ്പൊയില്‍ മേഖലയില്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയാണ്. ലാല്‍സലാം സഖാക്കളെ എന്ന തലക്കെട്ടോട് കൂടിയാണ് പുഷ്പജയെയും കുടുംബത്തേയും പൂര്‍ണ്ണമായും വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഘ തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ എസ്.എഫ്.ഐ ക്കാര്‍ക്ക് വിവരമുണ്ടോ…? പൊള്ളപ്പൊയിലിലെ ഒരു പീറപ്പെണ്ണിന് സംസ്ഥാന തലത്തില്‍ പ്രശസ്തി ഉണ്ടാക്കി കൊടുത്ത നിങ്ങളുടെ വിവര ദോഷത്തിന് ആയിരം നമസ്‌കാരം എന്ന് പറഞ്ഞാണ് ലഘുലേഘ ആരംഭിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ മനസില്‍ നിന്ന് ഇപ്പോഴാണ് പെണ്ണുമ്പിള്ള മരിച്ചതെങ്കില്‍ കൊടക്കാട്ടെ ജനങ്ങളുടെ മനസില്‍ നിന്നും പണ്ടേ മരിച്ചു. ഇപ്രകാരം പ്രിന്‍സിപ്പലിനെതിരെ തികച്ചും വ്യക്തിപരമായ അധിക്ഷേപമാണ് ലഘുലേഘയിലുള്ളത്. വിവാദങ്ങള്‍ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് മാധ്യമ സമൂഹത്തേയും ഇതില്‍ വിമര്‍ശിക്കുന്നുണ്ട്. എസ്.എഫ്.ഐ ക്കാര്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ തള്ളിപ്പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് വിഷയത്തെ ന്യായീകരിച്ച് കൊണ്ട് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ വീണ്ടും ലഘുലേഘയിറക്കിയിരിക്കുന്നത്. സംഭവം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുകയാണിപ്പോള്‍.
കോളേജ് പ്രിന്‍സിപ്പലിനെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഘയുമായി സിപിഎം; പ്രിന്‍സിപ്പലിൻ്റെ ദേശമായ കൊടക്കാട് ഗ്രാമത്തിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്; അവഹേളനത്തിന് ശേഷമുള്ള ലഘുലേഖ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാവുകയാണ്