കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിൻ്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കണ്ട് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടേയും ഹൃദയം നുറുക്കുന്നതായിരുന്നു. സാന്ത്വനിപ്പിക്കാന്‍ ആര്‍ക്കുമായില്ല. കെവിൻ്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. കരളലിയിക്കുന്ന കാഴ്ചകളാണ് കെവിൻ്റെ വീട്ടില്‍ കാണാനായത്. കണ്ടുനിന്നവരിലെല്ലാം കണ്ണൂനീര്‍ പെടിഞ്ഞിരുന്നു. 
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം. വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. ഹര്‍ത്താലായിട്ടും വളറെ ദൂരപ്രദേശത്ത് നിന്നു പോലും നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തുകയാണ്.