കൊല്ലം/ കാസർകോട്: മംഗലാപുരത്തുനിന്നും നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപെട്ടത്. കൊല്ലം ഓച്ചിറ ദേശീയപാതയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മണിയോടെയായിരുന്നു അപകടം. കാസർകോട് ബദിയടുക്കയിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ ആംബുലന്‍സാണിത്. നിയന്ത്രണം വിട്ട ആംബുലന്‍സ് സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന ഹോട്ടൽ ജീവനക്കാരനെയും രണ്ട് ഒഡീഷ സ്വദേശികളെയും ഇടിച്ച ശേഷം രണ്ട് സ്‌കൂട്ടറുകളും ഓട്ടോറിക്ഷയും തകര്‍ത്ത് സമീപത്തെ വൈദ്യൂതത്തൂണിലിടിച്ചാണ് നിന്നത്.
അപകടത്തിൽ ഹോട്ടൽ ജീവനക്കാരനായ ചന്ദ്രന്‍ (60) സംഭവസ്ഥലത്ത് വെച്ചും ഒഡിഷ സ്വദേശി രാജുദോറ (24) ആശുപത്രിയിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ സ്വദേശി മനോജ്‌കുമാർ കേത്ത (23)യെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് കാസര്‍കോട് സ്വദേശി അശ്വന്തിനെയും ആംബുലൻസ് ഡ്രൈവർമാരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ഓച്ചിറ പോലീസ് ആംബുലൻസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
കൊല്ലം ഓച്ചിറയിലുണ്ടായ ആംബുലന്‍സ് അപകടം; കാസർകോട് നിവാസികളെയും ദുഃഖത്തിലാഴ്ത്തി; മരിച്ചവരുടെ എണ്ണം രണ്ടായി