
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വയ്ക്കാൻ പറയാൻ കഴിയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മുല്ലപ്പള്ളി മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയത്..

കേരള സർവ്വകലാശാല കൗമാര കുറ്റവാളികളെ വളർത്തുന്ന കേന്ദ്രമാണെന്നും പി.എസ്.സിയിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നതെന്നും കെ.പി.സിസി അധ്യക്ഷൻ ആരോപിച്ചു. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട് പി.എസ്.സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
നെടുങ്കണ്ടത്ത് കസ്റ്റഡിമര്ദ്ദനത്തെത്തുടര്ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ഒ.ടി നസീർ വധശ്രമക്കേസിൽ ആരോപണ വിധേയനായ ഷംസീർ എം.എൽ.എയെ ചോദ്യം ചെയ്യാത്ത് എന്തുകൊണ്ടാണെന്ന് ചോദിച്ച മുല്ലപ്പള്ളി കേസിൽ പ്രാഥമിക നടപടികൾ പോലും നടക്കുന്നില്ലെന്നും ആരോപിച്ചു.
