
കോഴിക്കോട് : നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ അംഗീകാരത്തോടെയേ രാജ്യത്ത് ബി.എഡ് കോഴ്സുകള്‍ നടത്താനാവൂ എന്ന നിയമം കാറ്റിൽപറത്തി കാലിക്കറ്റ് സര്‍വ്വകലാശാല. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള പതിനൊന്ന് സ്വാശ്രയ കോളേജുകള്‍ക്ക് അംഗീകാരമില്ലെന്നാണ് പ്രധാന ആരോപണം. സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ ബി.എഡ് കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ വിവരാവകാശ രേഖ മൂലമാണ് ഈ വിവരം ലഭ്യമായത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ അംഗീകാരത്തോടെയേ രാജ്യത്ത് ബി.എഡ് കോഴ്സുകള്‍ നടത്താനാവൂ എന്നാണു നിയമം.

കാലിക്കറ്റ് സര്‍വകലാശാലയുടെ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ പാലക്കാട് ജില്ലകളിലായി 11 സ്വാശ്രയ ബി.എഡ് കോഴ്സുകളാണ് നടത്തുന്നത്. 11 കോളേജുകളില്‍ ഭൂരിപക്ഷത്തിന്റെയും അംഗീകാരം റദ്ദായിട്ട് രണ്ട് വര്‍ഷത്തിലേറെയായെന്നാണ് വ്യക്തമാകുന്നത്. അംഗീകാരം ലഭിക്കുന്നതിന് തടസമായിരിക്കുന്നത് കോളേജുകളിലെ അധ്യാപകരില്‍ പലര്‍ക്കും നിര്‍ദ്ദിഷ്ടത യോഗ്യതകളില്ലാത്തതും, കോളേജുകള്‍ക്ക് സ്വന്തമായി സ്ഥലമില്ലാത്തതുമാണ്. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറുടെ പ്രതികരണം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ബിരുദങ്ങളുടെ സാധുത ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. 