കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നതായി കണക്കുകള്‍; നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,156 പോക്സോ കേസുകൾ

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നതായി കണക്കുകള്‍; നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,156 പോക്സോ കേസുകൾ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ‌ അതി ഭീകരമായ വർധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുമാസത്തിനിടെ മാത്രം സംസ്ഥാനത്ത് പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്തത് 1,156 കേസുകൾ‌ എന്ന കണക്ക് തന്നെയാണ് അതിക്രമത്തിന്‍റെ വ്യാപ്തി ചൂണ്ടിക്കാട്ടുന്നത്. കേരള പോലീസിന്‍റെ ഔദ്യോഗിക വെബ് സൈറ്റിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

സ്കൂൾ വിദ്യാർത്ഥികൾ മുതൽ തെരുവിൽ കഴിയുന്ന കുട്ടികൾ വരെ അതിക്രമത്തിനിരയായിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുമ്പോൾ റിപ്പോർട്ട് ചെയ്യാത്ത സംഭവങ്ങളുടെ എണ്ണം പതിൻമടങ്ങായിരിക്കുമെന്നും വിലയിരുത്തുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ജില്ലതിരിച്ചുള്ള കണക്കുകളില്‍ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 176 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 25 കേസുകൾ റിപ്പോർട്ട് ചെയ്ത പത്തനംതിട്ടയിലാണ് കുറവ് കേസുകൾ.

തിരുവന്തപുരം സിറ്റി- 50, റുറൽ-97, കൊല്ലം സിറ്റി -44, റൂറൽ-46, ആലപ്പുഴ-54, കോട്ടയം-64, ഇടുക്കി-44, എറണാകുളം സിറ്റി-36, എറണാകുളം റൂറൽ- 78, തൃശ്ശൂർ സിറ്റി-53, റൂറൽ 29, പാലക്കാട്-82, കോഴിക്കോട് സിറ്റി-36, റൂറൽ- 53, വയനാട്-48, കണ്ണൂർ-75, കാസർകോട്-60, റെയിൽവേ-1 എന്നിങ്ങനെയാണ് ജില്ലാതലങ്ങളിലെ കണക്കുകൾ. 2012 ലാണ് കുടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പോക്സോ നിയമം നിലവിൽ വരുന്നത്. ഇതിന് ശേഷം 2013ൽ 1,016 കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. 2014 ൽ 1,402 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. 2017ൽ ഇത് 2697 ആയി ഉയർന്നു. 2018ൽ 3,174 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടപ്പോഴാണ് 2019ലെ ആദ്യ നാലുമാസത്തിനിടയിൽ കേസുകളുടെ എണ്ണം 1156 ലേക്ക് ഉയർന്നത്. സംസ്ഥാനത്ത 2018 വരെ ആകെ 11,797 പോക്സോ കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോലീസിന്‍റെ ഇടപെടലുകളും സ്കൂളുകളിൽ നടന്നുവരുന്ന കൗൺസിലിങ്ങുകളും വഴിയാണ് മിക്ക സംഭവങ്ങളും പുറത്തറിയുന്നത്. അതേസമയം, കേസുകളുടെ എണ്ണത്തിൽ വരുന്ന വർധന സംസ്ഥാനത്തെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉണ്ടാക്കുന്നതാണ്.

0Shares