
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രൻ നാളെ വീണ്ടും പുതിയ നാമനിർദേശ പത്രിക നൽകും. കെ. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. നിലവില്‍ 282 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

20 കേസുകൾ തനിക്കെതിരെ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രൻ നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നത്. കേരളാ സർക്കാർ പ്രതികാരം തീർക്കുന്നുവെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാർ ആരോപിച്ചു . ഒരേ ദിവസം തന്നെ തിരുവനന്തപുരത്തും കാസർകോടും സുരേന്ദ്രനെതിരെ കേസ് ചുമത്തിയെന്നും ബി.ജെ.പി ആരോപിക്കുന്നു.
സുരേന്ദ്രനെതിരായ ക്രിമിനല്‍ കേസുളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ബി.ജെ.പിയുടെ പുതിയ നീക്കം. കൂടുതല്‍ കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ വരുന്നതില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്. ഇത് പ്രചാരണത്തില്‍ ഒരു വിഷയമായി ഉയര്‍ത്താനും ബി.ജെ.പി നീക്കമുണ്ട്.
