കാസര്‍കോട്: കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. കെ.എം മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമെന്ന് വി.എം.സുധീരന്‍. ബി.ജെ.പി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം വിലപേശി. കെ.എം.മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്. ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന് മാണി പ്രഖ്യാപിക്കുമോ? മാണി നിലപാടില്‍ വ്യക്തത വരുത്തണമെന്നും സുധീരന്‍ കാസര്‍കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുപോകുമ്പോള്‍ പറഞ്ഞതെല്ലാം ഒന്നുകില്‍ മാണി തിരുത്തിപ്പറയണമെന്നും അല്ലെങ്കില്‍ തെറ്റായിപ്പോയെന്ന് ഏറ്റുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് വിട്ടുപോയപ്പോള്‍ മാണി ഉന്നയിച്ച ആക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. പൊതുസമൂഹത്തില്‍ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം.
മാണിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിൻ്റെ പ്രതിഫലനമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. യു.ഡി.എഫിന് മാണി പിന്തുണ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദയനീമായി പരാജയപ്പെട്ടു. മകന്‍ ജോസ് കെ.മാണി കോട്ടയം ലോക്സഭാ സീറ്റില്‍ വീണ്ടും മത്സരിച്ചാല്‍ ജയിക്കില്ലെന്ന ഉറപ്പ് മാണിക്കുണ്ട്. അതിനാലാണ് അദ്ദേഹം രാജ്യസഭാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചതെന്നും സുധീരന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെച്ച പഴയ ചരിത്രവും സുധീരന്‍ ഓര്‍മ്മിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു. അന്ന് സ്വന്തം ഗ്രൂപ്പുകാരനായ എംഎ കുട്ടപ്പന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഈ ചരിത്രമാണ് വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ ഓര്‍മ്മിപ്പിച്ചത്.
കെ.എം മാണി ചഞ്ചാട്ട സ്വഭാവക്കാരനാണ്; ഭാവിയില്‍ ബി ജെ പിയുമായി കൂട്ടുകൂടില്ലെന്ന് മാണിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമോ?; മാണിക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍