
കാസർകോട്: പുഞ്ചാവി കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് പ്രത്യേകതകൾ നിറഞ്ഞ മത്സ്യം. ശരീരമാകെ മുള്ളൻ പന്നിയുടെ മുള്ളു പോലെ കൂർത്ത മുള്ളുകളും അതിലും കൂർത്ത പല്ലുകളും കണ്ട മത്സ്യ തൊഴിലാളികൾ അത്ഭുതപ്പെട്ടു. ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യ തൊഴിലാളികളായ സുരേന്ദ്രൻ, വേണു, ഉദയൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് പരീക്ഷണാർത്ഥം വായിലിട്ടു കൊടുത്ത സാധനങ്ങൾ നിമിഷങ്ങൾക്കകം കടിച്ചു മുറിച്ചു കളയും ചെയ്തു. ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പില്ലാത്തതിനാൽ മീനിനെ കടലിലേക്ക് തിരികെ വിടുകയായിരുന്നുവെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.
